ടെഹ്റാൻ: ഇറാനിൽ സൈനിക ഇടപെടലുണ്ടായാൽ അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ കരസേനാ കമാൻഡർ ബ്രിഗേഡിയർ ജനറൽ അലി ജഹാൻഷാഹി. ഏതെങ്കിലും അമേരിക്കൻ സൈനികർ ഇറാൻ മണ്ണിൽ കാലുകുത്തിയാൽ അവരെ തടയുമെന്നും അദ്ദേഹം പറഞ്ഞു.
ശത്രുവിന്റെ ഏത് നീക്കത്തിനും ശക്തവും പ്രതിരോധാത്മകവുമായ മറുപടി നൽകാൻ ഇറാൻ സൈന്യം സജ്ജമാണെന്ന് ജഹാൻഷാഹി വ്യക്തമാക്കി. രാജ്യത്തിന്റെ അതിർത്തികളിൽ കരസേന പൂർണ യുദ്ധസജ്ജതയിലാണ്. അതിർത്തിയിലെ സൈനിക നീക്കങ്ങളും ഭീഷണികളും നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾ നിലവിൽ നടക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്യിദ് അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. വിവിധ ഇടനിലക്കാർ വഴിയാണ് ഇരുരാജ്യങ്ങളും സന്ദേശങ്ങൾ കൈമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുമായി വീണ്ടും നേരിട്ട് ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പ് നേരത്തെയുണ്ടായ കരാർ ലംഘനങ്ങൾക്ക് അവർ മറുപടി നൽകണം.
ഇറാനും ഒമാനും തമ്മിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ അമേരിക്കയിൽനിന്നുള്ള നഷ്ടപരിഹാരം ഉൾപ്പെടെയുള്ള ചില വ്യവസ്ഥകൾ പാലിച്ചാൽ മാത്രമേ കടലിടുക്ക് വീണ്ടും തുറക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെ നേരത്തെ ഉപയോഗിച്ചിരുന്ന ഗതാഗത സംവിധാനം ഇനി അംഗീകരിക്കാനാകില്ലെന്നാണ് ഇറാന്റെ നിലപാട്. പുതിയ ഗതാഗതപാതയ്ക്ക് സാങ്കേതികവും നിയമപരവുമായ നിരവധി നടപടികൾ ആവശ്യമാണെന്നും അരാഗ്ചി പറഞ്ഞു.